കൊച്ചി: ധാതു മണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ബിജെപി എതിര്‍ക്കുമെന്ന് ഷോണ്‍ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിര്‍ദേശം കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണെന്നും ഇത് വീണ്ടും അഴിമതിക്ക് വഴിയൊരുക്കുമെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിഎംആര്‍എല്‍ മാസപ്പടി കേസുമായി പരാമര്‍ശിച്ച് ഇതും സമാനമായ രീതിയില്‍ ചിലരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതി ഇല്ല. അതുകൊണ്ടു തന്നെ ഇതിനെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത് വലതു മുന്നികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്. ഇതിന് അറുതി വരുത്തിയേ മതിയാവും ഈ വിഷയത്തില്‍ ബിജെപി ശക്തമായ സമര രംഗത്തത് ഉണ്ടാകും. കേരളത്തിന്‍റെ തീരത്തു നിന്നും ഇനി ഒരു കിലോ കരിമണല്‍ പോലും അനധികൃതമായി ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഷോണ്‍ ജോര്‍ജിന്‍റെ വാക്കുകള്‍:
കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ കേരളത്തിന്‍റെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരളത്തിന്‍റെ തീരദേശത്ത് ആ വലിയ സ്വത്ത് ഒളിഞ്ഞു കിടപ്പുണ്ട്. കരിമണല്‍ കൊള്ളയുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍-എക്‌സാലോജിക് കേസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട് അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്‍റിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയിലും നിരവധി ഹര്‍ജികള്‍ ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും മുഖ്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2024 നവംബര്‍ 19ന് ഹൈക്കോടതി ഈ വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തിന്‍റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണിത്.
നാളിതുവരെയായും ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഉത്തരവ് പ്രകാരം ഈ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതി ഇല്ല. അതുകൊണ്ടു തന്നെ ഇതിനെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നയമവിരുദ്ധമാണ്.
മാത്രമല്ല മറ്റാരെയോ സഹായിക്കാന്‍ വേണ്ടിയുള്ള അടുത്ത സിഎംആര്‍എല്ലിനെ സൃഷ്ടിക്കുവാനുള്ള ഗൂഢലക്ഷ്യമാണിത്. കേരള തീരത്തെ ഈ വലിയ സമ്പത്തിനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മാറി മാറി വന്നിട്ടുള്ള ഇടതു വലതു മുന്നണികള്‍ കൃത്യമായി കൊള്ളയടിക്കുന്നു.
ആ കൊള്ളയടിച്ചതിന്‍റെ വീതം പറ്റിയതിന്‍റെ കേസാണ് ഇപ്പോള്‍ മാസപ്പടി ഇനത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആ വീതം പറ്റിയ ആളുകളുടെ ലിസ്റ്റ് ഇനിയും പുറത്തു വരാനുണ്ട്. ആ ലിസ്റ്റ് പുറത്തു വരുമ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഉന്നത പദവി വഹിക്കുന്നവരും ഉണ്ട്. അത് ഒന്നും രണ്ടും ലക്ഷം ഒന്നുമല്ല കോടികളാണ്.
വീണ്ടും അധികാരത്തില്‍ വന്ന് നിസാര ദിവസങ്ങള്‍ കൊണ്ടു തന്നെ അടുത്ത കൊള്ളയ്ക്കുള്ള കോപ്പ് കൂട്ടുകയാണ്. ഇതില്‍ രാഷ്ട്രീയത്തിനപ്പുറത്ത് നമ്മള്‍ ചിന്തിക്കേണ്ട വളരെ ഗൗരവമുള്ള ഒരു വിഷയം നമ്മുടെ കുട്ടികള്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ വിദേശത്തേക്ക് പലായനം ചെയ്യുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ സ്വത്തിനെ കൊള്ളയടിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇടതു വലത് നേതൃത്വങ്ങള്‍ നിന്നു കൊടുക്കുന്നു.
ഇലക്ട്രിക് വെഹിക്കിള്‍സിന്‍റെ ബാറ്ററി നിർമിക്കാന്‍ ആവശ്യമുള്ള പെര്‍മനന്‍റ് മാഗ്‌നെറ്റ് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വലിയ ധാതുസമ്പത്ത് കേരള തീരത്ത് ഒളിഞ്ഞു കിടപ്പുണ്ട്. അത് മനസിലാക്കിയ വിദേശ കമ്പനികളും ഇന്ത്യയില്‍ തന്നെയുള്ള ഭീമന്മാരും നമ്മുടെ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 7500 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. 400 കോടി രൂപ മുടക്കിയാല്‍ ഒരു സ്വകാര്യ പങ്കാളിത്തവും ഇല്ലാതെ കേരള സംസ്ഥാനത്ത് ഈ മുഴുവന്‍ മിനറല്‍സും എക്‌സ്ട്രാക്ട് ചെയ്ത് ഗവണ്‍മെന്റ് സെക്ടറില്‍ തന്നെ ഇത് ചെയ്യാന്‍ കഴിയും.
നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയും. പക്ഷെ അപ്പോള്‍ ഒരു പ്രശ്‌നമുണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇല്ലയെങ്കില്‍ അഴിമതി നടക്കില്ല. രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത് വലതു മുന്നികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്.
ഇതിന് അറുതി വരുത്തിയേ മതിയാവും ഈ വിഷയത്തില്‍ ബിജെപി ശക്തമായ സമര രംഗത്തത് ഉണ്ടാകും. കേരളത്തിന്‍റെ തീരത്തു നിന്നും ഇനി ഒരു കിലോ കരിമണല്‍ പോലും അനധികൃതമായി ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ല.